10/21/2024
കുട്ടികളുടെ വലിയ ലോകത്തിലേക്കൊരു യാത്ര
ഇരുവശങ്ങളിലേക്കുമായി ഒരു മണിക്കൂറോളം എടുത്ത യാത്രയിൽ, ഒരു എട്ടുവയസുകാരന്റെയും അഞ്ചു വയസുകാരന്റെയും സംസാരം ‘ഓവർഹീയർ’ ചെയ്യാൻ ഇടവന്നു. വലിഞ്ഞുകേറി കേട്ടതൊന്നുമല്ല കേട്ടോ. 'മിസ്റ്റർ മരുമോൻ' നെയ്ഥനെയും പ്രിയസുഹൃത്ത് ബ്രിജേഷിന്റെ മകൻ പ്രണവിനെയും സോഷ്യൽ വർക്കർമാരുടെ കൂട്ടായ്മയായ മാസ്വോയുടെ നൃത്തപരിശീലനത്തിന് എത്തിക്കാനുള്ള ഡ്രൈവർ പണി ഏറ്റതാണ്. അതുകൊണ്ടുതന്നെ പിൻസീറ്റിൽനിന്നുള്ള ചർച്ചകൾക്ക് ചെവികൊടുക്കാതിരിക്കാനായില്ല.
ഡൈനസോറും ജെറ്റും മീറ്റിയറും ഒക്കെയായിരുന്നു ഇംഗ്ളിഷിൽ അവരുടെ ചർച്ച. ഉൽക്കയൊക്കെ സാങ്കൽപികമെന്നായിരുന്നു അഞ്ചു വയസുകാരന്റെ നിരീക്ഷണം. ഉടനെത്തി എട്ടുവയസുകാരന്റെ പ്രതികരണം- അതൊക്കെ ഉള്ളതാ, സാങ്കൽപ്പികമല്ല.
ഹാവ് യു ബീൻ ടു ആൻ അക്വേറിയും എന്ന ചോദ്യത്തിന് യു സെഡ് ടൈഗർ എന്നായിരുന്നു കുഞ്ഞന്റെ പ്രതികരണം. നോട്ട് എ സൂ, അക്വറിയം, ഇറ്റ്സ് ഒകെ എന്ന മറുപടിയോടെ ആ ചർച്ച മൽസ്യലോകത്തിലേക്കു നീന്തിക്കയറി. ഇതിനിടെ, ആകാശത്തെ അഗ്നിപാത കാണിച്ചുകൊടുത്തതേ ഓർമയുള്ളു- അതു ജെറ്റ് എന്ന പ്രതികരണമെത്തി. എനിക്കാണെങ്കിൽ ആ നേരത്ത് ജെറ്റ് എന്ന വാക്കൊട്ട് കിട്ടിയതുമില്ല.
അവരുടെ താൽപര്യങ്ങളും ചർച്ചകളും കാടുകയറി സഞ്ജു സാംസണിലും മെസ്സിയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയിലും കേരള ബ്ളാസ്റ്റേഴ്സിലും കേരള സ്ട്രൈക്കേഴ്സിലുമൊക്കെ എത്തി. ഇന്ത്യയുടെ ദേശീയ കായികവിനോദം ക്രിക്കറ്റ് ആണെന്ന് പറഞ്ഞപ്പോൾ മാത്രം ഞാനൊന്നിടപെട്ടു. ഹോക്കി ആണെന്ന് കേട്ടപ്പോൾ, പ്രണവ് വിചാരിച്ചു സാധാരണഗതിയിൽ പിള്ളേരേ കൺഫ്യൂഷനിലാക്കുന്ന നമ്മുടെ സ്ഥിരം പരിപാടിയാണെന്ന്. കാനഡയിൽ കാണുന്ന ഐസ് ഹോക്കി അല്ലെന്നും ഇന്ത്യയുടെ നാഷനൽ ഗെയിം ഫീൽഡ് ഹോക്കിയാണെന്നും ക്രിക്കറ്റൊക്കെ ഇപ്പോ വന്നതല്ലേ എന്നൊക്കെ വിശദീകരിക്കേണ്ടിവന്നു. വിശ്വസിച്ചോ എന്തിരോ…
പ്രണവ് കനേഡിയൻ പൗരനാണ്. മരുമോൻ നെയ്ഥൻ ഇന്ത്യനും. ഇന്ത്യ ഈസ് എ ലവ് ലി കൺട്രി എന്ന മരുമോന്റെ വക സാക്ഷ്യപത്രം. അതവിടിരിക്കട്ടെ, ഇന്ത്യയിൽ എവിടെയെന്നായി പ്രണവ്. കുറച്ചുനേരം ആലോചിക്കേണ്ടിവന്നു മരുമോന്- അയാം ഫ്രം കേരള. പ്രണവുണ്ടോ വിടുന്നു. കേരളത്തിൽ എവിടെ എന്നായി അടുത്ത ചോദ്യം. മറുപടി നീണ്ടപ്പോൾ വിശദീകരണമെത്തി- ആർ യു ഫ്രം കോച്ചി, കോട്ടയം, നിലമ്പൂർ…? കോട്ടയം എന്നു കേട്ടതും കുണ്ടറക്കാരനായ അനൂപിന്റെ മകൻ, മരുമോൻ, അതിൽ പിടിച്ചു. അമ്മ വിനി കോട്ടയംകാരിയാണല്ലോ. പ്രണവിന്റെ അമ്മ റോസും കോട്ടയംകാരി.
ഒരുതവണകൂടി ഞാനിടപെട്ടായിരുന്നു. ഫുട്ബോളും സോക്കറും തമ്മിലുള്ള വ്യത്യാസം ഇന്ത്യൻ ബോൺ പയ്യന് മനസിലായിട്ടില്ലെന്നു മനസിലായപ്പോഴായിരുന്നു അത്. ഒന്നു വിശദീകരിച്ചുകൊടുത്തിട്ടുണ്ട്. എന്താകുമോ എന്തോ. പക്ഷേ ഒരു കാര്യം മരുമോൻ പറയുന്നത് കേട്ട് സന്തോഷം തോന്നി- “ഇൻ ഫുട്ബോൾ ഐ ലവ് ദ് അർജന്റീന ടീം. ആൻഡ് ഐ ഓൾസോ ലവ് കാനഡ, ബിക്കോസ് കാനഡ ഈസ് ദി കൺട്രി വി ലിവ്…” ഇതിന്റെ തുടർച്ചയിലാണ് സഞ്ജുവും ക്രിക്കറ്റും ഹോക്കിയുമൊക്കെ എത്തിയത്. മറ്റൊരുകാര്യംകൂടി മനസിലായി- അഞ്ചു വയസുകാരന് സച്ചിനെക്കുറിച്ച് അറിയില്ല. പ്രണവ് സച്ചിനും കടന്ന് ധോണിയെക്കുറിച്ചും കോഹ്ലിയെക്കുറിച്ചും സംസാരിച്ചു.
പിന്നെയും എന്തൊക്കെയോ എന്തൊക്കെയോ അവർ ചർച്ച ചെയ്തു, സംസാരിച്ചു. രാഷ്ട്രീയവും ഹമാസും ഹേമ കമ്മിറ്റിയുമൊന്നും കടന്നുവന്നില്ല കേട്ടോ. ഭീമൻ പല്ലുകളുള്ള ഒരു മൽസ്യത്തെക്കുറിച്ചുൾപ്പെടെ പ്രണവ് പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചൊന്നും നമ്മള് കേട്ടിട്ടുകൂടിയില്ല. എന്റെ ഓർമയിൽ രണ്ടു കാര്യങ്ങളാണ് അപ്പോൾ വന്നത്. യുട്യൂബും പുത്തൻ സാങ്കേതികവിദ്യകളുമൊക്കെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന വിശാലമായ ലോകത്തെക്കുറിച്ചായിരുന്നു ആദ്യ ചിന്ത. നമ്മളൊക്കെ ഈ പ്രായത്തിൽ എന്തൊക്കെയാകും ചർച്ച ചെയ്തിട്ടുണ്ടാവുക. വൈകിട്ടെന്താ കഴിക്കാൻ, പുട്ടിന്റെകൂടെ പഴം ഉണ്ടാകുമോ, ഇന്നത്തെ അടിയും വഴക്കും ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടാകുമോ ഇതൊക്കെയാകും… കുറഞ്ഞത് എന്റെ കാര്യത്തിലെങ്കിലും.
രണ്ടാമത്തെ ചിന്ത മറ്റൊന്നുമായിരുന്നില്ല- ഇവരുമായിട്ടുള്ള യാത്രയ്ക്കാണെങ്കിൽ എത്ര തിരക്കായാലും ഇനി ഡ്രൈവർപണി പിടിക്കാമെന്നതായിരുന്നു. കംപ്യൂട്ടർ മാത്രം റിഫ്രഷ് ചെയ്ത് ജീവിക്കുന്നതിനിടെ, നമ്മുടെ മൈൻഡ് ഒന്നു റിഫ്രഷ് ചെയ്യാമല്ലോ. താങ്ക് യൂ ഗുയ്സ് ഫോർ ദി ലവ് ലി ആൻഡ് ഇൻട്രസ്റ്റിങ് കോൺവർസേഷൻ.